Sunday 22 May 2011

കാവല്‍

വിത്തെറിഞ്ഞു
കാത്തിരിക്കുകയേ വേണ്ടി വന്നുള്ളൂ
നീ മുളച്ചുപൊങ്ങാന്‍
കണ്ണടച്ച് തുറക്കും മുമ്പാണ്
തളിരുകള്‍ തിരിനീട്ടി
രണ്ടായി നാലായി എട്ടായി വിടര്‍ന്നത്
കാറ്റിനിടോത്തു നീ
താളമിട്ടു തുടങ്ങിയത്


താനേ വിടര്‍ന്നൊരു
പൂമരമാകുമെന്നാണ് നിനച്ചത്‌
പക്ഷെ
ഇളം മെയ്യിന്റെ വാട്ടം
കത്തുന്ന വേനലിന്‍റെ വരവറിയിച്ചപ്പോള്‍
പന്തലിട്ടു, തടമെടുത്തു
വെള്ളം കോരി നനച്ചു
അരുമയാര്‍ന്ന നിന്റെ
ചിരിച്ചന്തംകണ്ടു മതിമറന്നപ്പോള്‍
കണ്ടു
പുഴുക്കുത്തേറ്റ ഇലകളും
മുരടിച്ച ചില്ലകളും
നിന്റെ കരള്‍ കൊത്തുന്ന കീടങ്ങളെ
ഒന്നോന്നായ്‌ നുള്ളിയെടുത്തെറിഞ്ഞു
കുളിര്‍ മെയ്‌ കൂമ്പാന്‍ തുടങ്ങിയപ്പോള്‍
വര്‍ഷം വന്നതറിഞ്ഞു
തോരാത്ത മഴയില്‍ നീ
കുഴഞ്ഞു വീഴാതിരിക്കാന്‍
ഞാന്‍ നിനക്ക് കുട പിടിച്ചു
കൊടും കാറ്റില്‍ കട പുഴകാതിരിക്കാന്‍
ഞാന്‍ നിനക്ക് കുടപിടിച്ചു
കൊടുങ്കാറ്റില്‍ കട പുഴകാതിരിക്കാന്‍
നെഞ്ചോടു ചേര്‍ത്തു വെച്ചു
ഉതിര്‍മഞ്ഞില്‍ ഇലപൊഴിക്കാതിരിക്കാന്‍
എന്റെ ചൂട് പകര്‍ന്നു തന്നു
നീ പടര്‍ന്നു പന്തലിച്ചു പൂത്തുലയാന്‍
നിന്റെ വേരുകളിലേക്ക്
ഞാന്‍ കിനിഞ്ഞിറങ്ങി
എന്റെ പുന്നാരങ്ങളും പരിഭവങ്ങളും ആണ്‌
നിന്നില്‍ പരാഗങ്ങളായ്
മാറിയത്‌
അങ്ങനെയാണ് നീയിപ്പോള്‍
കാറ്റിലുലയാത്തൊരു മാമരമായത്
എന്നാലും
എന്റെ കണ്ണൊന്നു തെറ്റിയാല്‍
നിന്റെ ശിഖരങ്ങള്‍ വാടുമെന്നും
നീ പൂക്കള്‍ പൊഴിക്കുമെന്നും
എനിക്കറിയാം
അതുകൊണ്ടാണ്
കണ്ണിമ പൂട്ടാതെ
ഞാന്‍ നിനക്ക് കാവല്‍ നില്‍ക്കുന്നത് 



3 comments:

  1. നല്ല കവിത ഒരു ഇടർച്ച വരുന്നു വരികളിലൂടെ
    കടക്കുമ്പോൾ.. കവിത മാത്രം തരുന്ന ഇടർച്ച..

    ReplyDelete
  2. nannaayi.. orithiri cheruthaakaamaayirunnu ennu thoni.. word verification ozhivaakkikkoode?

    ReplyDelete
  3. കണ്ണടച്ച് തുറക്കും മുമ്പാണ്
    തളിരുകള്‍ തിരിനീട്ടി
    രണ്ടായി നാലായി എട്ടായി വിടര്‍ന്നത്
    കാറ്റിനിടോത്തു നീ
    താളമിട്ടു തുടങ്ങിയത്...

    ReplyDelete