Sunday 29 May 2011

കൊണ്ടാട്ടം

വയലിന്‍ മടിത്തുമ്പില്‍
സ്വപ്നങ്ങളാല്‍ വലകള്‍ നെയ്ത്
കാറ്റിനോട് കളിപറഞ്ഞ്
ചെടിയോടു ചേര്‍ന്ന് നിന്ന കാലം 
എന്റെ മെയ്യും മനവും മൃദുവായിരുന്നു -
ഇളംപച്ചപ്പിന്റെ തുടുപ്പ്‌
തിളങ്ങുന്ന മിനുപ്പ്
നനവിന്റെ മിടിപ്പ് .
ചെടിയില്‍ നിന്നടര്‍ന്നു
എങ്ങോ ചെന്നെത്തിയപ്പോഴേക്കും
കാറ്റ് എന്റെ ജീവജലമേറെയും
വറ്റിച്ചു കളഞ്ഞിരുന്നു 
പിന്നീടെന്നെ കൊത്തിനുറുക്കി
വേവിച്ചൂറ്റിയപ്പോഴും
ആത്മാവുമാത്രം നുറുങ്ങിയില്ല , 
വെന്തതുമില്ല.
ബാക്കിവന്ന ചോരയും നീരും  
കത്തുന്ന വെയിലും ഊറ്റിയെടുത്തു  
അങ്ങനെ ഞാന്‍ 
കറുത്ത് ഉണങ്ങി
കൊണ്ടാട്ടമായി മാറി ....
ഇപ്പോള്‍ ഞാന്‍
അടുത്ത ഊഴവുംകാത്ത്
ഒരു ഭരണിക്കുള്ളില്‍
അടങ്ങിയിരിപ്പാണ്
തിളയ്ക്കുന്ന എണ്ണയിലേക്ക്
എന്നെയൊന്നെറിഞ്ഞു നോക്കൂ
അപ്പോള്‍ കാണാം
ആത്മവീര്യത്തോടെ
തലയുയര്‍ത്തി
ഞാന്‍ പൊങ്ങിപ്പൊങ്ങി വരുന്നത്
കടിച്ചാല്‍ പൊട്ടാത്തവണ്ണം 
മൊരിയുന്നത് ....  

6 comments:

  1. അതുകഒണ്ടാണല്ലോ എണ്ണയില്‍ പൊള്ളിച്ചു ഞാന്‍ നിന്റെ വീര്യം കൂട്ടുന്നത്......

    ReplyDelete
  2. ഒടുവിലെത്തിയപ്പോ കവിതയ്ക്ക് മറ്റൊരു നിറം വന്നു. പ്രത്യേകിച്ച്
    "തിളയ്ക്കുന്ന എണ്ണയിലേക്ക്
    എന്നെയൊന്നെറിഞ്ഞു നോക്കൂ
    അപ്പോള്‍ കാണാം
    ആത്മവീര്യത്തോടെ
    തലയുയര്‍ത്തി
    ഞാന്‍ പൊങ്ങിപ്പൊങ്ങി വരുന്നത്"
    എന്ന വരികളില്‍..

    മനോഹരം

    ReplyDelete
  3. എല്ലാ കവിതകളും വായിച്ചു...മനൊഹരമായിരിക്കുന്നു....

    ReplyDelete
  4. കവിതയിലെ ആന്തരീകാര്‍ത്ഥം (എനിക്ക് തോന്നിയതെങ്കില്‍ അത്) മികച്ചു നില്‍ക്കുന്നു. മഹേന്ദ്രന്‍ പറഞ്ഞപോലെ തിളയ്ക്കുന്ന എണ്ണയിലേക്ക് തുടങ്ങി കവിത മറ്റൊരു ഡൈമന്‍ഷനിലേക്ക് മാറിയത് പോലെ തോന്നി. അത് തന്നെയാണ് ഈ കവിതയെ ഇഷ്ടപ്പെടുവാന്‍ കാരണവും.

    ReplyDelete
  5. powerful imagery, what an analogy!

    ReplyDelete